2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-4-ചങ്ങലകളുടെ തുടക്കം

                                                             നാല്   

                                            ചങ്ങലകളുടെ   തുടക്കം

കൃഷിയിടങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ പുതിയ ഇടം തേടി യാത്ര തുടങ്ങുകയായി. ഗോത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ ശേഷിപ്പാക്കി യാത്രയാകുന്നവര്‍ അനേകകാലത്തെ സഞ്ചാരത്തിനു ശേഷം വീണ്ടും ഇതേയിടത്ത് മടങ്ങിയെത്തുന്നു.കടമ്പുമരത്തിന്‍റെ തൈകള്‍ നട്ടു നനച്ച ശേഷം അവര്‍ ഭൂമിയില്‍ സാഷ്ടാംഗം വീണു തൊഴുത് യാത്ര പുറപ്പെട്ടു.
മൂപ്പന്‍ ചിന്തയിലായിരുന്നു. മുന്നേ നടക്കുകയായിരുന്നെങ്കിലും മനസ്സ് അസ്വസ്ഥമായിരുന്നു. ഉറപ്പിച്ച കാര്യം നടപ്പിലാക്കിയാലേ സമാധാനം വരൂ. പുഴയരികിലൂടെ നടന്ന്, എക്കലടിഞ്ഞ് വളക്കൂറുള്ള ഒരിടത്ത് എത്തിയപ്പോള്‍ മൂപ്പന്‍‍ നിന്നു, മറ്റുള്ളവരും. മൂപ്പന്‍റെ ആംഗ്യങ്ങളും അക്ഷരങ്ങളും അവര്‍ ഗ്രഹിച്ചു. നമ്മുടെ പുതിയിടം ഇതാണ്, എന്നു മാത്രമല്ല ഇന്നുമുതല്‍ ഓരോരുത്തരും അവനവന്‍റെ പെണ്ണിനൊപ്പം കഴിഞ്ഞുകൊള്ളണം. പെണ്ണാണ് ആണിനെ തെരഞ്ഞെടുക്കുക. അതില്‍ തര്‍‍ക്കമില്ല. തര്‍ക്കമുണ്ടെങ്കില്‍ മൂപ്പന്‍ പരിഹരിക്കും. പെണ്ണ് പെറ്റ കുട്ടികളുടെ ചുമതല ഗോത്രത്തിനായിരിക്കും. കമ്പും ഇലകളും കൊണ്ടു മറച്ച് വീടുണ്ടാക്കണം .ജോലി കഴിഞ്ഞ് ഭക്ഷണവും കഴിഞ്ഞാല്‍ അവിടെ ഉറങ്ങണം.
എല്ലാവരും ഒന്നന്ധാളിച്ചു. പുതിയ ചിന്തകള്‍ ദഹിക്കാന്‍ പ്രയാസമാണ്. എന്നാല്‍ മൂപ്പന്‍ ഒരു പരിഷ്ക്കര്‍ത്താവിനെപോലെ അചഞ്ചലനായി നില്‍ക്കുകയാണ്, അനുസരിക്കുകയേ വഴിയുള്ളു. പുരുഷന്മാരെ ഓരോരുത്തരെയായി മൂപ്പന്‍ വിളിച്ചു. പ്രായത്തില്‍ ഇളയവര്‍ തുടങ്ങി മൂപ്പുമുറയ്ക്ക് അവരെ നിര്‍ത്തി. ഏറ്റവുമൊടുവില്‍ രജസ്വലയായവള്‍ക്കായിരുന്നു സ്വയംവരത്തിനുള്ള ആദ്യ അവസരം. തുടര്‍ന്ന് മൂപ്പുമുറയനുസരിച്ച് പ്രായംചെന്ന സ്ത്രീകള്‍ക്കുവരെ അവരവരുടേതായ പുരുഷന്മാരെ ലഭിച്ചു. ഒടുവില്‍ രണ്ടുപെണ്ണുങ്ങള്‍ അധികമായി. അവരെ അവരുടെ അടുത്ത കൂട്ടുകാരികള്‍ക്ക് തുണയാക്കാമെന്ന് മൂപ്പന്‍ വിളംബരം ചെയ്തു. അതോടെ അവരും സന്തോഷവതികളായി. തുടര്‍ന്ന് മൂപ്പന്‍ തോല്‍ചെണ്ടയില്‍ താളമിട്ടു. മൂപ്പന്‍റെ നിര്‍ദ്ദേശമില്ലാഞ്ഞിട്ടു കൂടി അവര്‍ തെരഞ്ഞെടുത്ത ഇണകള്‍ക്കൊപ്പം നൃത്തം ചെയ്തു. കുട്ടികള്‍ കൈകോര്‍ത്ത് ചുറ്റും കൂടി. മൂപ്പന്‍ കടമ്പുമരത്തിന്‍റെ ദണ്ഡുമായി കൂട്ടത്തിലേക്കിറങ്ങിയപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉത്സാഹമായി. അനുഭവങ്ങളുടെ പുതുപാഠങ്ങളുമായാണ് അടുത്ത പുലരി ആ പ്രദേശത്തെ സ്വാഗതം ചെയ്തത്. പ്രഭാതകര്‍മ്മങ്ങള്‍ക്കും കുളിക്കുമായി പുഴയിലെത്തിയവര്‍ക്ക് മുന്‍പെങ്ങുമില്ലാത്തൊരു നാണം. മറ്റൊരു പുരുഷന്‍, മറ്റൊരു സ്ത്രീ, ഞാന്‍ , എന്‍റെ എന്ന വികാരങ്ങളും വിചാരങ്ങളും അതോടെ സ്ഥായിയായി.
അന്നു വൈകിട്ട് വേട്ടയാടി തിരികെ എത്തിയ സംഘത്തോട് മൂപ്പന്‍ ചോദിച്ചു, ആരുടെ അമ്പുകൊണ്ടാണ് ഈ സുന്ദരനായ മാന്‍ മരിച്ചത്.
അവര്‍ ആ വേട്ടക്കാരനെ മുന്നിലേക്ക് നിര്‍ത്തി. മൂപ്പന്‍ പ്രാഗ് ഭാഷയില്‍ അവനെ അഭിനന്ദിച്ചു. ആ മാനിന്‍റെ കൊമ്പ് അവന് സമ്മാനമായി നല്കി. നിനക്കിത് നിന്‍റെ പെണ്ണിന് സമ്മാനമായി നല്കാം. അവളത് വീടിന്‍റെ അലങ്കാരമായി സൂക്ഷിക്കട്ടെ.
മൂപ്പന്‍റെ കൈയ്യില്‍ നിന്നും അവന്‍ കൊമ്പ് ഏറ്റുവാങ്ങിയപ്പോള്‍ മറ്റുള്ളവര്‍ കൈയ്യടിച്ചു, പിന്നെ താളനൃത്തം വച്ചു. നാളെ ഇങ്ങനെയൊരവസരം എനിക്കുമുണ്ടാകണേ എന്നവര്‍  പ്രാര്‍ത്ഥിച്ചു. അവന്‍റെ പെണ്ണിനും അതൊരത്ഭുതമായിരുന്നു. ഇതുവരെയും കൂട്ടായ്മയല്ലാതെ സ്വന്തം എന്നൊന്നുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ആദ്യമായി ഒരു സമ്മാനം. അവള്‍ ചിരിച്ചു;സന്തോഷിച്ചു.അവനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.ആ രാത്രി അവര്‍ക്ക് പുതുമകളുടേതായിരുന്നു. ലൈംഗികതയുടെ പുതിയ അറിവുകള്‍ ദൈവം അവര്‍ക്ക് പകര്‍ന്നു നല്കിയ രാത്രി.
ദൈവം എന്ന സങ്കല്പ്പം ഓരോ ദിവസം കഴിയുന്തോറും രൂഢമായിക്കൊണ്ടിരുന്നു. അരൂപിയായ ദൈവത്തിന് നിയതമായ രൂപം നല്കാനുള്ള ശ്രമം അവന്‍ ആരംഭിച്ചു. കളിമണ്ണിലും കല്ലിലും അവന്‍  പല വിധ രൂപങ്ങളുണ്ടാക്കി നോക്കി.ഒന്നും ശരിയാകുന്നില്ല. ഒടുവില്‍ അവന്‍റെ തന്നെ രൂപത്തില്‍ ശില്പ്പങ്ങള്‍ ചമയ്ക്കാന്‍ തുടങ്ങി. അതിലും സംതൃപ്തി പോരാഞ്ഞ് കൂടുതല്‍ കൈകാലുകള്‍,തലകള്‍ ഒക്കെ ചേര്‍ത്ത് അസാമാന്യ രൂപങ്ങള്‍ സൃഷ്ടിച്ച് ആരാധിക്കാന്‍ തുടങ്ങി. മരണപ്പെട്ട മൂപ്പന്മാരെയും കാറ്റിനെയും അഗ്നിയെയും ഭൂമിയെയും സൂര്യനെയുമൊക്കെ ആരാധിക്കാന്‍ അവര്‍ക്കൊരു വിഗ്രഹം ആവശ്യമായിരുന്നു. യാത്രയാകുന്നിടങ്ങളിലെല്ലാം അവര്‍ വിഗ്രഹങ്ങള്‍ കൊണ്ടുപോവുകയും ആരാധിക്കുകയും ചെയ്തുവന്നു.
കാലം കാറ്റായും തീയായും വെയിലായും കടന്നുപൊയ്ക്കൊണ്ടിരുന്നു. മൂപ്പന്മാര്‍ എത്രയോ മരണപ്പെട്ടു.പുതിയ മൂപ്പന്മാരുണ്ടായി. മൂപ്പനും കുടുംബമുണ്ടായി. മുന്‍പ് ഗോത്രത്തിലെ മുതിര്‍ന്നയാള്‍ മൂപ്പനായി തെരഞ്ഞെടുക്കപ്പെട്ടിടത്ത് ഇപ്പോള്‍ കുടുംബാധിപത്യമായി. മൂപ്പന്‍റെ മരണ കര്‍മ്മങ്ങള്‍ ചെയ്യുന്നയാളാണ് പുതിയ മൂപ്പന്‍. അയാള്‍ സഹോദരിയുടെ മൂത്തപുത്രനാണുതാനും. അയാള്‍ മൂപ്പന്‍റെ മകളെ വിവാഹം ചെയ്യുന്ന പതിവും നിലവില്‍ വന്നു.

പ്രഹ്ളാദാ, നീ കുടുംബബന്ധങ്ങളുടെ കെട്ടുകളഴിച്ച് അലയാന്‍ തുടങ്ങിയിട്ട് ഏറെയായില്ലെ.അതൊരു ചാക്രിക പ്രക്രിയയാണെന്ന് നീയറിക.നിന്‍റെ പ്രപിതാമഹന്മാര്‍ കെട്ടുറപ്പുള്ള കുടുംബരീതികള്‍ ആര്‍ജ്ജിച്ചത് നീ അറിയേണ്ടതുണ്ട്.ഒപ്പം മൂപ്പന്‍റെ ഇളമുറകണ്ണികളില്‍ നിന്നും നീ വേര്‍പെട്ടതും.

2 അഭിപ്രായങ്ങൾ: