പത്ത്
കണ്ടുപിടുത്തങ്ങളുടെ രാജാവ്
കാലിവളര്‍ത്തലും കൃഷിയും
വ്യാപകമായി.ചാണകം കത്തിച്ച ചാരം വളമാക്കി പയറും തിനയും കൃഷി ചെയ്തു
തുടങ്ങി.തുമ്പത്ത് ശിലാഖണ്ഡം കെട്ടിയ കുഴിവടികൊണ്ട് മണ്ണുകുത്തി അവര്‍ ആ കുഴികളില്‍
വിത്തിട്ട് കിളിപ്പിച്ചു. പ്രകൃതി കനിഞ്ഞു നല്കിയ മഴയില്‍ തഴച്ചുവളരുന്ന തിനയും
പയറും കണ്ട് ദിഷ സന്തോഷിച്ചു.ഓരോ കൃഷി കഴിയുമ്പോഴും അവര്‍ കൂട്ടമായി അടുത്ത
കൃഷിയിടം നോക്കി യാത്രയായി. കന്നുകാലികളെയും തെളിച്ചുള്ള യാത്ര.ഓരോ യാത്രയിലും ഓരോ
കണ്ടുപിടുത്തങ്ങള്‍ മുളപൊട്ടി.വിത്ത് വിതയ്ക്കല്‍,കന്നുപൂട്ടല്‍,കൊയ്ത്ത്,മെതി,ധാന്യസംഭരണം,ധാന്യം
പൊടിക്കല്‍,അപ്പം ചുടല്‍,ധാന്യം പുളിപ്പിക്കല്‍ എന്നിങ്ങനെ പല പുതിയ
കണ്ടുപിടുത്തങ്ങളും വില്ലുവര്‍ നടത്തി.
വില്ലുവ ഗോത്രത്തില്‍
കണ്ടുപിടുത്തങ്ങളുടെ രാജാവ് മാരോ ആയിരുന്നു.രോമം കൊണ്ടും ചെടിയുടെ നാരുകള്‍
കൊണ്ടും വസ്ത്രമുണ്ടാക്കാന്‍ സ്ത്രീകളെ പഠിപ്പിച്ചത് അവനായിരുന്നു. മണ്‍പാത്ര നിര്‍മ്മാണവും
മരവും കല്ലും കൊണ്ടുള്ള വീടുപണിയും വില്ലുവര്‍ പരിശീലിച്ചിരുന്നു.മാരോ ഒരു ദിവസം
കൈയ്യിലിരുന്ന മുളംകീറ് വളച്ചുചുറ്റി ഒരു വൃത്തമാക്കി.പിന്നീട് അതൊന്ന് ഉരുട്ടി
നോക്കി.അവന്‍റെ മനസ്സില്‍ എന്തോ ഒന്ന് രൂപപ്പെടുകയായിരുന്നു. സിന്ധു താഴ്വരയില്‍
ഭാരം ചുമക്കാന്‍ ഉപയോഗിച്ചിരുന്ന കാളവണ്ടിയുടെ രൂപം അവന്‍റെ മനസ്സിലും
തെളിയുകയായിരുന്നു.എല്ലാം വിട്ടെറിഞ്ഞു വന്ന വില്ലുവ വംശത്തിന് വികസനത്തിന്‍റെ
കുതിപ്പു പകരാന്‍ മാരോയുടെ കൈകള്‍ കൊതിച്ചു. അവന് ആയുധങ്ങളുമായി തന്‍റെ പണിപ്പുരയിലേക്ക്
കയറി.ദിവസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും വിടപറയവെ ഒരു വേനലറുതിയില്‍
മാരോ തന്‍റെ ദൌത്യം പൂര്‍ത്തിയാക്കി.അവന്‍ ചക്രങ്ങള്‍ ഇണക്കി നീണ്ട ദണ്ഡിന്‍റെ
അഗ്രത്ത് പടികെട്ടി കാളകളെ കാട്ടുവള്ളികൊണ്ട് അതില്‍ കെട്ടി.ചക്രപ്പടികള്‍ക്ക്
മുകളില്‍ സാമാനങ്ങള്‍ കയറ്റാനുള്ള പെട്ടി വച്ചതോടെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.അതു
കണ്ട് മൂപ്പനും സന്തോഷാശ്രുക്കള്‍ പൊഴിച്ചു.വില്ലുവര്‍ താളം കൊട്ടി.ഒരുവന്‍ മാരോയെ
പുകഴ്ത്തി പാട്ടുപാടി.വില്ലുവരുടെ ആദിസ്തുതി ഗീതങ്ങളില്‍ ഒന്നായി അത്.തങ്ങളുടെ
കൂട്ടത്തില്‍ ഒരു കവിയുണ്ടെന്ന് വില്ലുവര്‍ കണ്ടെത്തി.അവനെ ആദരിച്ചുകൊണ്ട്
സ്ത്രീകള്‍ പൂക്കള്‍ നല്‍കി കുരവയിട്ടു.
സ്ത്രീയായിരുന്നു വില്ലുവ
സമൂഹത്തിന്‍റെ ശക്തികേന്ദ്രം.ഗോത്രത്തില്‍ സ്ത്രീകള്‍ക്കായിരുന്നു മേല്‍ക്കോയ്മയും.ഇഷ്ടപ്പെട്ട
പുരുഷനെ സ്വീകരിക്കാനുള്ള സ്വാതന്ത്യം അവള്‍ക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ
സുന്ദരികളും ബുദ്ധിമതികളുമായ സ്ത്രീകളുടെ ശ്രദ്ധയാകര്‍ഷിക്കാനായി പുരുഷന്മാര്‍ പല
വിദ്യകളും പ്രയോഗിച്ചുവന്നു.
ആര്യന്മാരുടെ ആക്രമണം
സഹിക്കാന്‍ കഴിയാതെ സമതലത്തിലൂടെ പാലായനം ചെയ്ത ദ്രാവിഡര്‍ തെക്കേ ഇന്ത്യയിലെ
നദീതീരങ്ങളില്‍ താമസമാക്കി അവിടം വികസിതമാക്കിയതും ഈ
കാലത്തായിരുന്നു.പ്രഹ്ളാദാ,ഓരോ ഇടങ്ങളിലും അവരെ കുടിയിരുത്തിയ അവരുടെ
മൂപ്പനായിരുന്നു ചേയോന്‍.ചേയോന്‍ ഗോത്രത്തലവനായ സമൂഹത്തിന്‍റെ ഗോത്ര ചിഹ്നം
വേലായിരുന്നു. അവര്‍ കൃഷിചെയ്യാനും ആയുധമായും ഉപയോഗിച്ചിരുന്നതും വേല്‍ തന്നെ.
കൃഷി ചെയ്യുന്നവരെ നദീതീരങ്ങളിലും കാലിമേയ്ക്കുന്നവരെ കുറിഞ്ഞികളിലും
താമസിപ്പിച്ച് ചേയോന്‍ തന്‍റെ യാത്ര തുടര്‍ന്നു.ഒടുവില്‍ പലനിമലയില്‍ താമസമാക്കി.
ചേയോന്‍റെ അപദാനങ്ങള്‍ പാടിവാഴ്ത്താന്‍ അനേകം കവികളുണ്ടായി. ശില്പ്പികള്‍
അദ്ദേഹത്തിന്‍റെ വിഗ്രഹങ്ങള്‍ ഉണ്ടാക്കി.പൂജാരികള്‍ ക്ഷേത്രങ്ങള്‍
സ്ഥാപിച്ചു.അങ്ങിനെ അനേകം ദേശങ്ങള്‍ ചേയോനെ ഗോത്രദൈവമായി ആരാധിച്ചു.ഓരോ
ഗോത്രത്തിലും മൂപ്പനും ഗോത്രസഭയുമുണ്ടായി.അവര്‍ ചേയോന്‍ കോവിലുകള്‍ക്ക് മുന്നില്‍
കൂടിയിരുന്ന് ഭരണകാര്യങ്ങള്‍ തീരുമാനിച്ചു.
തിരൈയ്യര്‍ വരുണനെയും
മറവര്‍ കൊറ്റവൈയേയുമാണ് ആരാധിച്ചത്. ചേയോന്‍റെ മാതാവായിരുന്നു കൊറ്റവൈ.ആരാധനയും
മന്ത്രവും മൂര്‍ത്തമായ ജീവിതവുമായി തലമുറകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു, പുതിയവ
വന്നുകൊണ്ടും.ചക്രം ഉപയോഗിച്ചുള്ള വണ്ടി വന്നതോടെ യാത്രകള്‍ കുറേകൂടി
എളുപ്പമുള്ളവയായി.തെളിഞ്ഞുകണ്ട വഴികളിലൂടെ അവര്‍ യാത്ര തുടര്‍ന്നു.ദിഷ-ഇക
ദമ്പതിമാരുടെ മക്കളായ ചിനയും ചിമ്പുവും വില്ലുവഗോത്രത്തില്‍ നിന്നും വിവാഹം
കഴിച്ചു.അവര്‍ ആദിഗോത്ര സങ്കലനത്തിന്‍റെ പ്രതീകങ്ങളായി.അധികം വൈകാതെ ചിന മാരോയുടെ
ശിഷ്യനുമായി.മാരോയുടെ മരണശേഷം ചിന്തയുടെയും കണ്ടുപിടുത്തങ്ങളുടെയും ചുമതലക്കാരനായി
അവന്‍ മാറി.ചിമ്പു ഗോത്രത്തില്‍ ഉറച്ചുനിന്നില്ല.അവന്‍ യാത്രയിലായിരുന്നു.ഒരു
ഗോത്രത്തിലും ഉറയ്ക്കാതെ, തന്‍റെ വിത്തുകള്‍ നുള്ളിയിട്ട്,അവന്‍ യാത്ര
ചെയ്തുകൊണ്ടേയിരുന്നു. പ്രഹ്ളാദാ,അങ്ങിനെ നിന്‍റെ തന്നെ രക്തം നാനാ ഗോത്രങ്ങളിലൂടെ
വേരോടി വളര്‍ന്നു.
കടല്‍ത്തീരത്ത്
ചിന്തയിലാണ്ടിരുന്ന ചിനയുടെ വിദൂരദൃശ്യത്തില്‍ ഒരു നൌക പ്രത്യക്ഷയായി.അവന്‍റെ
ധ്യാനത്തിലൂടെ മനസ്സില്‍ ആ നൌക നിറഞ്ഞു.അവന്‍റെ സങ്കല്പ്പത്തില്‍ അതിന്‍റെ പിന്‍ഭാഗം
തെളിഞ്ഞുവന്നു. തണ്ടിന്‍റെ നീളം,വീതി,തോണിത്തലയുടെ ഇരുഭാഗങ്ങളിലുമുള്ള ചെമ്പിന്‍
കണ്ണ്, പങ്കായത്തിന്‍റെ രൂപം എല്ലാം മനസ്സില്‍ രൂപപ്പെട്ടു.അവന്‍ ധ്യാനത്തില്‍
നിന്നുണര്‍ന്ന് ആഹ്ലാദ നൃത്തം വച്ചു, പിന്നെ തന്‍റെ പണിയിടത്തേക്ക് ഓടി.ആദ്യം
മണ്ണിലും പിന്നീട് മുളയിലും തന്‍റെ ദൃശ്യവിഭ്രമം കൊത്തിയിട്ടു.മറവിയിലേക്ക് ഇനി
അതിന് പ്രവേശനമില്ല.
സഹായികള്‍ക്കൊപ്പം അവന്‍
അന്നുതന്നെ പ്രവര്‍ത്തനം തുടങ്ങി.കടലിലേക്ക് പോകാനുള്ള മോഹം
ചിനയ്ക്കില്ലായിരുന്നു.അവന്‍റെ മനസ്സുനിറയെ ചൂര്‍ണ്ണിയായിരുന്നു.ചൂര്‍ണ്ണിയിലൂടെ
തോണി തുഴഞ്ഞുപോകുന്നത് അവന്‍ സ്വപ്നം കണ്ടു.ഗോത്രക്കാര്‍ തോണിയിലിരുന്ന് ചൂര്‍ണ്ണിയിലെ
മീന്‍പിടിക്കുന്ന ദൃശ്യം അവന്‍റെയുള്ളില്‍ പ്രതിബിംബിച്ചു.അലകും പിടിയും മുറുക്കിയുള്ള
അദ്ധ്വാനത്തിന് അനേകം പൂര്‍ണ്ണ ചന്ദ്രന്മാര്‍ സാക്ഷിയായി.ഒടുവില്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ തോണിയ്ക്ക് വരുണഭഗവാന്‍റെ അനുഗ്രഹം വാങ്ങി മെല്ലെ
ആറ്റിലേക്കിറക്കിയപ്പോള്‍ എല്ലാ കണ്ഠങ്ങളില്‍ നിന്നും പൂജാമന്ത്രങ്ങള്‍
ഉറവപൊട്ടി.പ്രകൃതിയിലെ ഓരോ അണുവിലും അതിന്‍റെ പ്രതിഫലനമുണ്ടായി.ഓളപ്പാത്തിയില്‍
ആടിയാടി നിന്ന തോണിയില്‍ കയറാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു.ചിന എല്ലാവരേയും
നോക്കി പുഞ്ചിരിച്ച ശേഷം അതിലേക്ക് മെല്ലെ കയറി. തോണി ഒന്നുലഞ്ഞു. കരയില്‍
നിന്നവര്‍ ഭയശബ്ദം പുറപ്പെടുവിച്ചു.ചിന ചിരിച്ചുകൊണ്ട് പങ്കായമെടുത്ത് പതുക്കെ
തുഴഞ്ഞു.തോണി അകലേക്ക് നീങ്ങി നീങ്ങി പോകുന്നത് അത്ഭുതത്തോടെ അവര്‍ നോക്കിനിന്നു.
സ്ത്രീകള്‍ ഭക്ഷണം
തയ്യാറാക്കാനും കുട്ടികള്‍ കളിക്കാനും പുരുഷന്മാര്‍ നായാട്ടിനും കാലിമേയ്ക്കാനും
പോകാന്‍ മറന്നു.ദൂരെ ഒരു പൊട്ടായി മാറിയ ചിനയും തോണിയും തിരികെവരുമോ എന്ന ആശങ്കയോടെ
അവര്‍ ശബ്ദമടക്കി നിന്നു. ആദ്യം ഒരു പൊട്ടായും പിന്നെ തണ്ടായും തടിയായും ഒടുവില്‍ തോണിയായും
അത് കരയില്‍ മടങ്ങിയെത്തിയപ്പോള്‍ അവര്‍ ആഹ്ലാദാരവം മുഴക്കി.വൃക്ഷങ്ങളിലിരുന്ന
പക്ഷികളും കുരങ്ങന്മാരും സന്തോഷത്തില്‍ പങ്കുകൊണ്ടു.ഗോത്രക്കാര്‍ ചിനയെ എടുത്തുയര്‍ത്തി
സന്തോഷനൃത്തം വച്ചു.ചെറുപ്പക്കാരികള്‍ കാമാതുരരായി അവനെ നോക്കി. അതുകണ്ട് അവന്‍
നാണിച്ചു.അനേകം പെണ്‍കുട്ടികള്‍ അവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു.എന്നാല്‍
ഗണനായകന്‍റെ പുത്രി പാറോവിനെയാണ് അവന്‍ വിവാഹം കഴിച്ചത്.
“പ്രഹ്ളാദാ,അങ്ങിനെ
നീ ഗോത്രത്തലവന്‍റെ കുലത്തിലെ സംബ്ബന്ധക്കാരനായി തീര്‍ന്നു.വെറും പൌരന്‍ എന്ന
നിലയില്‍ നിന്നും ബുദ്ധികൊണ്ട് നിന്‍റെ കുലം ഉയര്‍ന്നിരിക്കുന്നു.കഴിവിനുള്ള
അംഗീകാരം ലഭിക്കുകയാണ് പ്രഹ്ളാദാ.”
പ്രഹ്ളാദന്‍ ചിരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ