2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-12-അല്പ്പായുസ്സായ സുഖദുഃഖങ്ങള്‍

                                     പന്ത്രണ്ട്

അല്പ്പായുസ്സായ സുഖദുഃഖങ്ങള്‍

ഈ കാലത്ത് ഭൂമിയുടെ വിവിധ മേഖലകളില്‍ അധിനിവേശത്തിന്‍റെ കടുത്ത നീക്കങ്ങള്‍ നടക്കുകയായിരുന്നു.യൂറേഷ്യയില്‍ നിന്നും ലോഹഖനികള്‍ തേടിയും വെള്ളം തേടിയുമുള്ള യാത്രകള്‍.യാത്രകളെല്ലാം യുദ്ധങ്ങളായി മാറി.തോറ്റവര്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും നീങ്ങി.ജയിച്ചവര്‍ അവരുടെ കാലിക്കൂട്ടങ്ങളുമായി  പുതിയ മേച്ചില്‍പുറങ്ങളില്‍ തമ്പടിച്ചു. മനുഷ്യര്‍ എന്നത്തേയുംപോലെ പെറ്റ് പെരുകുകയായിരുന്നു.കരമാര്‍ഗ്ഗം വന്ന ആര്യന്മാരെപോലെ കടല്‍മാര്‍ഗ്ഗത്തിലൂടെ മെഡിറ്ററേനിയന്‍കാരും ഇന്ത്യയിലെത്തി.എറിത്രേറിയന്‍ തീരത്തെത്തിയവരെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു.നീണ്ട ശരീരവും തവിട്ടുനിറവും തടിച്ചുയര്‍ന്ന മൂക്കും രോമക്കെട്ടുള്ള ദേഹപ്രകൃതിയും പുറകോട്ടുചാഞ്ഞ നെറ്റിയുമുള്ള മെഡിറ്ററേനിയന്‍കാരെ നാട്ടുകാര്‍ക്കിഷ്ടമായി.അവര്‍ മീനവര്‍,വില്ലുവര്‍,തിരൈയര്‍,കോഴിയര്‍ എന്നീ ഗോത്രങ്ങളുടെ ഭാഗമായിതീര്‍ന്നു.
പരിഷ്ക്കാരങ്ങളുടെ നേതാവായ മഹിഷിക്ക് അഞ്ച് പെണ്‍മക്കളായിരുന്നു. കറുമ്പികളെങ്കിലും സുന്ദരികള്‍.മാന്‍പേടമിഴികളും നീണ്ടുലഞ്ഞ മുടിയും വടിവൊത്ത ദേഹവുമുള്ള അഴകികള്‍.ശില്പ്പികളെ ഹരം കൊള്ളിക്കുന്ന രൂപലാവണ്യമാണ് ദൈവം അവര്‍ക്ക് നല്‍കിയിരുന്നത്. ഇവരെയെല്ലാം വിവാഹം ചെയ്തത് മെഡിറ്ററേനിയനില്‍ നിന്നും വന്നുചേര്‍ന്നവരായിരുന്നു.അവര്‍ ചേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ഈജിപ്തിലേക്കും മറ്റും കൊണ്ടുപോയി കച്ചവടം ചെയ്യുകയും അവിടെനിന്ന് തുണിയും മറ്റും നാട്ടിലേക്ക് കൊണ്ടുവരുകയും ചെയ്തു. കച്ചവടത്തിലൂടെ പണമുണ്ടാക്കിയതോടെ അവര്‍ നാട്ടുപ്രമാണികളായി മാറി. ക്രമേണ ഇവരുടെ തലമുറകള്‍ ആ പ്രദേശത്തിന്‍റെ നാടുവാഴികളായി അറിയപ്പെട്ടു. വീട്ടിലെ മൂത്തകാരണവര്‍ എല്ലാം നിയന്ത്രിച്ചു.അന്യദേശത്തു നിന്നും ആളുകളെ കൊണ്ടുവന്ന് പട്ടാളക്കാരാക്കി.
പ്രഹ്ളാദാ,ഒരു കാലത്ത് നാടുവാഴികളായിരുന്ന നിന്‍റെ അപ്പനപ്പുപ്പന്മാരെ നീ ഓര്‍ക്കുക.കാലത്തിന്‍റെ ഒഴുക്കിലെവിടെയോ എല്ലാം നഷ്ടമായി എന്ന തിരിച്ചറിവും നിനക്കുണ്ടാവണം”,അതുകേള്‍ക്കെ പ്രഹ്ളാദന്‍റെ മുഖം വാടി.
നിന്നെ വിഷമിപ്പിക്കാന്‍ പരഞ്ഞതല്ല പ്രഹ്ളാദാ, ഈ സുഖദുഃഖങ്ങളെല്ലാം അല്പ്പായുസ്സാ,ജീവിതം പോലെതന്നെ.അല്ല,ജീവിതത്തില്‍ തന്നെ നമുക്കെന്താ ഒരു നിയന്ത്രണമുള്ളത് .ങ്ഹാ,നീ കഥ കേട്ടോളൂ”,ഗുരു തുടര്‍ന്നു.
പ്രഹ്ളാദന്‍ ഒന്നുകുലുങ്ങി,വീണ്ടും പത്മാസനത്തിലിരുന്ന് ഗുരുവിനെ നോക്കി.
സാന്‍റേറിന അഗ്നിപര്‍വ്വതം ക്ഷോഭിച്ച് ക്രീറ്റ് ദ്വീപിന്‍റെ പകുതിയും മിനോവ നഗരവും ചെറുദ്വീപുകളും സമുദ്രത്തില്‍ ആണ്ടുപോയതോടെ അവിടെ അവശേഷിച്ച ജനങ്ങള്‍ കടലിലൂടെ അനേകകാതം താണ്ടി,കാറ്റിന്‍റെ ശക്തിയില്‍ ഒഴുകിയൊഴുകി ,എറിത്രേറിയന്‍ തീരത്ത് എത്തിയത് ബി സി ആയിരത്തി നാനൂറിലാണ്. ആ കാലം ലോകമാകെ മനുഷ്യര്‍ സഞ്ചരിക്കയായിരുന്നു. സുരക്ഷിതവും സമൃദ്ധവുമായ ഇടങ്ങള്‍ തേടിയുള്ള പലായനത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ അനുഭവങ്ങള്‍.മണ്ണും പറയും നിശബ്ദം നോക്കി നിന്ന ക്രൂരതയുടെയും വേദനയുടെയും ആദികാലം.അനാദിയായ പ്രകൃതി മനുഷ്യന്‍റെ ക്രൂരതകള്‍ കണ്ട് വേദനപ്പെട്ട ആദിനോവിന്‍റെ കാലം.
ബിസി ആയിരത്തിലാണ് ആദ്യമായി ചേരളത്തില്‍ ഇരുമ്പ് എത്തുന്നത്.അന്ന് ചൂര്‍ണ്ണിദേശം വാണിരുന്നത് മഹിഷി കുടുംബത്തിലെ മാമഹിഷിയായിരുന്നു. കോടാലികളുമായെത്തിയ കോക്കസസ്സ് മദ്ധ്യധരണ്യാഴിവംശക്കാരെ മാമഹിഷന്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. അവര്‍ക്ക് താമസിക്കാന്‍ നല്ല സൌകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.അധികം കഴിയും മുന്‍പ് അവരെ സ്വസമുദായത്തില്‍ അംഗങ്ങളാക്കുകയും ചെയ്തു.
ആകാശം പെയ്തൊഴിയുകയും ഇടിമിന്നലുകള്‍ മേഘമാലകളെ പിളര്‍ന്ന് താഴെയെത്തുകയും ചെയ്ത ഒരു മഴക്കാലം.പെട്ടെന്നാണ് മേഘങ്ങള്‍ ഇരുണ്ടുകൂടി കൂലംകുത്തിയത്.പുരുഷന്മാര്‍ കാട്ടിനുള്ളില്‍ വേട്ടയ്ക്ക് പോയിരിക്കയായിരുന്നു. മലമുകളില്‍ പെയ്ത മഴ പുഴയെ ഇളക്കിമറിച്ചു വന്നത് ആരും അറിഞ്ഞില്ല. തീരത്ത് താമസിച്ചിരുന്ന വില്ലുവഗോത്രത്തെ കടപുഴക്കിയാണ് പുഴ സംഹാരതാണ്ഡവമാടിയത്.ഓടാന്‍ കഴിഞ്ഞവര്‍ മാത്രമെ രക്ഷപെട്ടുള്ളു.അനേകം കുട്ടികളും സ്ത്രീകളും ഒഴുക്കില്‍പെട്ട് മരിച്ചു.മൂപ്പന്‍ അജയ്യനായി നിന്ന് പലരെയും രക്ഷപെടുത്തി.ഒടുവില്‍ മൂപ്പനെയും ഒഴുക്ക് കൊണ്ടുപോയി.അവരെ പടിഞ്ഞാറന്‍ കടല്‍ സ്വീകരിച്ചു. രണ്ടു ദിവസം കഴിഞ്ഞേ വേട്ടയ്ക്ക് പോയവര്‍ക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞുള്ളു. എല്ലാം നഷ്ടപ്പെട്ട് കരയുന്ന ഗോത്രക്കാരെയാണ് അവര്‍ കണ്ടത്. മൂപ്പനെയും ഭാര്യയെയും മക്കളെയും നഷ്ടമായ പുരുഷന്മാര്‍ ആകാശത്തേക്കും മലമുകളിലേക്കും നോക്കി ദൈവത്തോട് പരിദേവനം നടത്തി.തുടര്‍ ദിവസങ്ങളില്‍ പൂജകളുടെയും മന്ത്രങ്ങളുടെയും തിരക്കായിരുന്നു. പിന്നെ കര്‍മ്മങ്ങളിലൂടെ മരണപ്പെട്ടവരെ ആവാഹിച്ച് ശിലയാക്കി.എണ്ണക്കമ്പുകള്‍ കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ച് സമാധാനിച്ചു.അധികം വൈകാതെ മാമഹിഷന്‍റെ സഹോദരീപുത്രന്‍ കുങ്കുവിനെ ഗോത്രത്തലവനാക്കി.
      മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് മൂപ്പന്‍ ഒഴുക്കില്‍പെട്ടത്.ഇത്രയും പേരെങ്കിലും ബാക്കിയായതും മൂപ്പന്‍റെ ഇടപെടല്‍കൊണ്ടാണ്. ഇനിയും കുറെയെങ്കിലും നന്മ നിന്നില്‍ അവശേഷിക്കുന്നതും  ഈ കുലമഹിമ കൊണ്ടാകാം പ്രഹ്ളാദാ, ഗുരു ചിരിച്ചു.
സാവധാനം അവരുടെ ദിനങ്ങള്‍ സാധാരണപോലെയായി.സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞു. വംശവര്‍ദ്ധനവിനും പുരുഷന്‍റെ തീക്ഷ്ണവികാരശമനത്തിനും സ്ത്രീയില്ലാതെ കഴിയില്ല.കുങ്കുവാണ് പുതിയ നിയമം സ്ഥാപിച്ചത്.ഒരുവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവന്‍റെ അനുജന്മാര്‍ക്കും അവള്‍ ഭാര്യയായിരിക്കുമെന്ന് കുങ്കു പ്രഖ്യാപിച്ചു.അവര്‍ പരസ്പ്പര സ്നേഹത്തോടെ ഇണചേരാനും കുടുംബം നിലനിര്‍ത്താനും കുങ്കു അനുമതി നല്കി.അത് ഒരു സാമൂഹിക മാറ്റത്തിന് വഴിവച്ചു.
അവള്‍ക്കുണ്ടാകുന്ന കുട്ടികള്‍ ആരുടേതാണെന്നറിയാന്‍ എന്താണു മാര്‍ഗ്ഗം, സഭയില്‍ ചോദ്യമുണ്ടായി.
പെണ്ണ് ഗര്‍ഭിണിയായി മൂന്നാം പൂര്‍ണ്ണചന്ദ്രിക നാളില്‍ അവള്‍ക്ക് കുലചിഹ്നമായ വില്ലും അമ്പും നല്‍കുന്നവന്‍ ആരോ അവനാണ് പിതാവ്,കുങ്കു പറഞ്ഞു.
ഒന്നിലേറെപ്പേര്‍ വില്ലുകൊടുക്കാന്‍ വന്നാല്‍----വീണ്ടും ചോദ്യം.
അവള്‍ ആരില്‍നിന്ന് വില്ല് ഏറ്റുവാങ്ങുന്നുവോ അവന്‍ കുട്ടിയുടെ അച്ഛനായി അറിയപ്പെടും.
സമാധാനമായി, പിന്നെ ചോദ്യങ്ങളൊന്നും ഉണ്ടായില്ല.കുങ്കു തന്‍റെ നാവില്‍ വന്ന മറുപടിയില്‍ സ്വയം അഭിമാനിച്ചു. എല്ലാം കുലദൈവങ്ങളുടെ കരുണ.പിന്നിട്ടുപോയ പിതാമഹന്മാരുടെ ചിന്തകളുടെ ബാക്കിപത്രം.ഇനി എഴുതാത്താളുകള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ തലമുറകള്‍ എത്ര പിറക്കാനിരിക്കുന്നു.
ഫിനീഷ്യയില്‍ നിന്നും കടല്‍മാര്‍ഗ്ഗം എത്തിയവരും പല ഗോത്രങ്ങളിലായി കുടിയേറിയതും ഈ കാലത്താണ്.അവരാണ് ലിപികളുടെ മാതാവായ ബ്രാഹ്മി , മണ്ണിന്‍റെയും മനുഷ്യരുടെയും ശക്ത്യാക്ഷരമായി ഈ ഭൂമിയില്‍ വരച്ചിട്ടത്.താമരപ്പൂവില്‍ വിദ്യാദേവിയുടെ സങ്കല്പ്പം കൊണ്ടുവന്നതും അവരായിരുന്നു. വരകളും കുറികളും ഓര്‍മ്മയുടെ കണ്ണികളായി മനസ്സില്‍ പതിക്കവെ ,മായാത്ത,തേഞ്ഞുപോകാത്ത സംഭവങ്ങളുടെ ചരടുകളായി അവ അക്ഷരങ്ങള്‍ എന്നപേരില്‍ അറിയപ്പെട്ടു.ആയിരങ്ങള്‍ പരിണാമ കഥകള്‍ പറഞ്ഞും ചരിത്രം പറഞ്ഞും കഥയും കവിതയും സ്നേഹവും ദ്വേഷവും കൊലയും ജന്മവും ജന്മദുഃഖവുമൊക്കെ പറഞ്ഞ് അനേകങ്ങളായി , വരകളും കുറികളുമായി.അവയില്‍ നിന്നും വട്ടെഴുത്തുണ്ടായി.അവ പിന്നെ ഇണപിരിഞ്ഞ് ഭാഷകളായി.ഭാഷകള്‍ അതിര്‍ത്തി നിശ്ചയിച്ചു. അതിര്‍ത്തിക്കിരുപുറവും നിന്ന് മനുഷ്യര്‍ കിതച്ചു.അവസാനിക്കാത്ത കിതപ്പ്.
പ്രഹ്ളാദാ,-പ്പൊ നമ്മള്‍ ആശയവിനിമയം നടത്തുന്ന ഈ ഭാഷയും ആദിമ ഭാഷകളുമെല്ലാം ഒരു കിളിയുടെ ശബ്ദം പോലെ,ഒരു മൃഗത്തിന്‍റെ ഓലിയിടല്‍ പോലെ എവിടെയോ തുടങ്ങി വികസിച്ചതാണ് എന്നോര്‍ക്കുമ്പോള്‍ ഒരവിശ്വാസം തോന്നുന്നുണ്ട്, -ല്ലേ”,ഗുരു ചോദിച്ചു. അവന്‍ തലകുലുക്കി.
കുങ്കുവിന്‍റെ പുത്രി കാരിയും ഭര്‍ത്താവ് പുരോയും കടല്‍ക്കരയില്‍ വിശ്രമിക്കവെ ഒരു കാഴ്ച കണ്ടു. ദൂരെനിന്നും അലങ്കരിച്ചതും ഭംഗിയേറിയതുമായ ഒരു നൌക തീരം ലക്ഷ്യമാക്കി വരുന്നു.അവര്‍ ആഹ്ലാദാരവം മുഴക്കി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇങ്ങനെ കപ്പലുകള്‍ വരുക പതിവാണെന്ന് കേട്ടിട്ടുണ്ടെങ്കിലും അവര്‍ ആദ്യമായാണ് ഈ കാഴ്ച കാണുന്നത്.കുറേ സമയം കൊണ്ട് ആ നൌക തീരമണഞ്ഞു. അതില്‍നിന്നും നല്ല നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ കുറേപ്പേര്‍ കരയ്ക്കിറങ്ങി. അവരുടെ കൈയ്യില്‍ ഇരുമ്പുകൊണ്ടുള്ള അനേകം ആയുധങ്ങള്‍ ഉണ്ടായിരുന്നു.പലവിധ സസ്യങ്ങളുടെ തൈകളും അവര്‍ കൊണ്ടുവന്നിരുന്നു. ഭക്ഷണാവശ്യത്തിനായി ഗോതമ്പുപൊടിച്ചതും ഉണക്കിയ പഴങ്ങളും ഉണക്കമാംസവും കപ്പലിലുണ്ടായിരുന്നു. അവര്‍ കരയിലിറങ്ങി പുരോയുടെയും  കാരിയുടെയും അടുത്തേക്ക് വന്നു.രണ്ടുകൂട്ടരുടെയും ഭാഷ വൈവിദ്ധ്യമാര്‍ന്നതായിരുന്നെങ്കിലും ആശയങ്ങള്‍ കൈമാറപ്പെട്ടു.
        അവര്‍ ഇസ്രയേലില്‍ നിന്നും വന്നവരായിരുന്നു.നല്ല വെളുത്ത നിറവും നീണ്ടമുഖവുമുള്ള സുന്ദരന്മാര്‍. സോളമനായിരുന്നു അവരുടെ രാജാവ്.അപൂര്‍വ്വമായ പലവിധ വസ്തുക്കള്‍ ചേരളത്തില്‍ നിന്നും ശേഖരിച്ചുപോകാന്‍ വന്നവരായിരുന്നു അവര്‍.രാജാവിന്‍റെ മനസ്സ് കുളിര്‍ക്കാനായി എന്തും ചെയ്യാന്‍ തയ്യാറായി പുറപ്പെട്ടവര്‍.പുരോയും കാരിയും അവരെ സ്വീകരിച്ച് ഗോത്രത്തിലേക്ക് കൊണ്ടുപോയി.അവര്‍ ഗോത്രപ്രമുഖര്‍ക്ക് ഇരുമ്പായുധങ്ങള്‍ നല്കി സംതൃപ്തിപ്പെടുത്തി.ഏതാണ്ട് പത്ത് ദിവസത്തോളം ഇസ്രയേലികള്‍ അവിടെ താമസിച്ചു.വില്ലുവരുടെ സഹായത്തോടെ അവര്‍ നദിയില്‍ നിന്നും  മുത്തുകള്‍ മുങ്ങിയെടുത്തു.മയിലുകളെയും കുരങ്ങന്മാരെയും ജീവനോടെ പിടിച്ചു.ആനകളെ വേട്ടയാടി കൊമ്പെടുത്തു.ചന്ദന മരങ്ങള്‍ വെട്ടി തടിയെടുത്തു. ഏലവും ഇഞ്ചിയും ഗ്രാമ്പുവും ശേഖരിച്ചു.ഇതിനിടെ ഈ സുന്ദരന്മാരുമായി ചില യുവതികള്‍ സൌഹൃദം കൂടുകയും ചെയ്തു.
നൌക നിറഞ്ഞതോടെ ,നിറഞ്ഞ മനസ്സോടെ ഇസ്രയേലികള്‍ യാത്രയായി.കൂടുതല്‍ കലപ്പകളും ഇരുമ്പായുധങ്ങളും ലഭിച്ചതോടെ വില്ലുവരുടെ കാര്‍ഷികവൃത്തി കൂടുതല്‍ അഭിവൃദ്ധിപ്പെട്ടു.
പ്രഹ്ളാദാ, ഒരേ പ്രദേശത്ത് വസിക്കുന്ന മനുഷ്യരുടെ നിറവും സ്വഭാവവും വേറിടുന്നതിന്‍റെ കാരണം നിനക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ടല്ലോ-ല്ലെ,ഗുരു ചോദിച്ചു. അവന്‍ തലയാട്ടി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ