2013, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

Chapter-1-ജനിതക രഹസ്യം

                                                      ഒന്ന്

                                   ജനിതക രഹസ്യം

നാല്പ്പത്തിയാറ് ശതകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് , ഉരുകിയും ഉറഞ്ഞും വീണ്ടും ഉരുകിയും കരയും കടലുമായി രൂപാന്തരപ്പെട്ടുവന്ന ഭൂമി. അതില്‍ അതിരുകളുടെ ഭേദവ്യത്യാസമില്ലാതെ കിടന്ന രണ്ട് ഭീഖണ്ഡങ്ങള്‍ ഒന്നാകാന്‍ കാട്ടിയ വ്യഗ്രതയുടെ ഊര്‍ജ്ജ തീവ്രതയില്‍ ലൌറേഷ്യയും ഗോണ്ട്വാനാലാന്‍റും കെട്ടിപ്പുണരാന്‍ ശ്രമം തുടങ്ങിയത് മുന്നൂറ്റിയന്പത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ്. അവര്‍ ഒന്നാകാന്‍ നീണ്ട നൂറ്റിയന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ എടുത്തു. ഇരുനൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൌറേഷ്യയും ഗോണ്ട്വാനാലാന്‍റും ഒത്തുചേര്‍ന്ന് പാന്‍ജിയായുണ്ടായി. ആ കൂടിച്ചേരലിന്‍റെ ശക്തിയില്‍ അനേകം പര്‍വ്വതങ്ങളും മലകളും നദികളും സൃഷ്ടിക്കപ്പെട്ടു. ആരവല്ലി പര്‍വ്വതങ്ങള്‍ പോലെ അനേകം. പാന്‍തലാസ്സ എന്ന സമുദ്രത്തോട് തൊട്ടുരുമിയും സല്ലപിച്ചും എത്രയോ ദശലക്ഷം വര്‍ഷങ്ങള്‍ പാന്‍ജിയ ഒന്നായി നിന്നു. സൃഷ്ടിയുടെ മഗല്‍ പ്രതിഭാസമായ ഒന്നില്‍ നിന്നും അനേകം എന്ന അത്ഭുതം സംഭവിച്ചത് അന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. പാന്‍ജിയ ഒരമീബയെപോലെ പല കഷണങ്ങളായി ചിതറി ഒഴുകി. അതോടെ നാമിന്നുകാണുന്ന ഭൂഖണ്ഡങ്ങളുണ്ടായി. പരസ്പ്പരം അകന്നും ചിലപ്പോള്‍ തമ്മിലുരുമ്മി ഒന്നായും വീണ്ടും വേര്‍പെട്ടും അവ യാത്ര ചെയ്യവെ സമുദ്രവും വിവിധ ശകലങ്ങളായി വേര്‍പെട്ടു.ഈ അത്ഭുതങ്ങള്‍ക്കിടയിലാണ് ഇന്ത്യാ ഭൂഖണ്ഡം ഒരു ചേരിയിലുംപെടാതെ സമുദ്രത്തില്‍ ഉഴറി നടന്നതും ഒടുവില്‍ ഉത്തരേഷ്യയില്‍ വന്ന് ഇടിച്ചുനിന്നതും. ആ ഇടിയുടെ ആഘാതം ഉയര്‍ത്തിയെടുത്ത പര്‍വ്വതനിരകളാണ് ഹിമാലയം.അതിനും മുന്‍പാണ് ഒറ്റപ്പെട്ട് ഒഴുകി നടന്ന ചില ഭൂശകലങ്ങള്‍ ഇന്ത്യാ ഭൂഖണ്ഡത്തില്‍ ഇടിച്ചു ചേരുകയും സഹ്യാദ്രി രൂപപ്പെടുകയും ചെയ്തത്. അങ്ങിനെ ഉയര്‍ന്നുവന്ന മലകള്‍ക്ക് താഴെയായി കടലിനോട് മുഖാമുഖമായി ഒരു മനോഹരദേശമുണ്ടായി. ഇടിയുടെ ആഘാത്തില്‍ തെറിച്ചുപോയ കുഞ്ഞുകണങ്ങള്‍ കടലില്‍ അനേകം ദ്വീപുകളായി ഉറച്ചു. ഒരു വലിയ ഭൂഭാഗം കടലിലുറച്ച് ലങ്കയായി.
കാലം കനിഞ്ഞേകിയ വൃക്ഷലതാദികളും പക്ഷിമൃഗാദികളും ചേര്‍ന്ന് സഹ്യാദ്രിയുടെ താഴ്വാരത്തെ വാഗ്ദത്തഭൂമിയാക്കി. കണ്ടല്‍ക്കാടുകള്‍ സമൃദ്ധമായ ഈ ഭൂമി സഹസ്രാബ്ദങ്ങളിലൂടെ  പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു.  
ഗുരുവിന്‍റെ വാക്കുകളുടെ മന്ത്രധാരയില്‍ പ്രഹ്ളാദന്‍ ഒരത്ഭുതലോകം മുന്നില്‍ കണ്ടു. പരശുരാമന്‍ മഴുവെറിഞ്ഞുനേടിയതല്ല ഈ ദേശമെന്ന അറിവ് അവന് നേരത്തേ തന്നെയുണ്ടായിരുന്നു. എങ്കിലും ഗുരുമുഖത്തുനിന്നും ലഭിക്കുന്ന ഈ അറിവുകള്‍ അവന് തീര്‍ത്തും പുതുതായിരുന്നു. തന്‍റെ ആദിപിതാക്കളേയും ആദിമാതാവിനെയും അന്വേഷിച്ചുള്ള യാത്രയിലായിരുന്നു അവന്‍. ഹിമാലയ സാനുക്കളിലും മരുപ്രദേശങ്ങളിലുമൊക്കെ അവന്‍ ഗുരുവിനെ തിരഞ്ഞു. തന്‍റെ ആഗ്രഹങ്ങള്‍ക്ക് പൂര്‍ത്തീകരണമുണ്ടാക്കാന്‍ കഴിവുള്ള ഒരു ഗുരുവിനെയായിരുന്നു അവന് ആവശ്യം. എത്രകാലമായി ഈ യാത്ര തുടങ്ങിയിട്ടെന്ന് അവനുതന്നെ അറിയില്ല. ഒടുവില്‍ എടക്കല്‍ ഗുഹയുടെ തണുപ്പില്‍ ഒന്നുമയങ്ങിയപ്പോഴാണ് ഒരു മൃദുസ്പര്‍ശമായി ഗുരു വന്നത്. ഗുഹയില്‍ കയറുമ്പോള്‍ അദ്ദേഹത്തെ അവന്‍ കണ്ടിരുന്നില്ല. സ്വയംഭൂ പോലെ അവതരിച്ച ഈ മഹാനുഭാവന്‍ തന്‍റെ ജനിതകരഹസ്യം വെളിവാക്കുന്നതു കേള്‍ക്കാന്‍ അവന്‍ കാത് കൂര്‍പ്പിച്ചു.
എറിത്രേറിയന്‍ കടലിന്‍റെ തിരമാലകള്‍ കണ്ടല്‍കാടുകളെ തഴുകി സംഗീതം പൊഴിച്ചുകൊണ്ടിരുന്നു. വന്‍മരങ്ങളില്‍ ചൂളംകുത്തി സഹ്യാദ്രിയില്‍ നിന്നുള്ള കാറ്റ് മലമടക്കുകളുടെ സന്ദേശം കടലിനു കൈമാറി. മാനും മയിലും കടുവയും ആനയുമൊക്കെ ശബ്ദമുഖരിതമാക്കിയ കാടുകളില്‍ അവര്‍ക്കൊപ്പം കുറേ മനുഷ്യരും ജീവിച്ചു. പേരും നാളുമില്ലാത്ത മനുഷ്യര്‍. നാണവും നാണക്കേടുമറിയാതെ,കൊന്നും ചത്തും അവര്‍ കഴിഞ്ഞു. സഹ്യാദ്രിയും സമുദ്രവും കാവല്‍നില്ക്കുന്ന ഈ മലഞ്ചരിവാണ് പ്രഹ്ളാദാ ചേരളം.
ഇനി നീ ദൃശ്യങ്ങളുടെ കാഴ്ചയിലാണ് പ്രഹ്ളാദാ. നീ പുറത്തേക്കുനോക്കൂ..... അതാ അവിടെ കാട്ടിനുള്ളില്‍ ഇലയനക്കമുണ്ട്. ഒരു മാന്‍പേട ഓടിപ്പോകുന്നു, പിന്നാലെ പാറക്കഷണങ്ങളുമായി രണ്ട് മനുഷ്യരും.  അവരുടെ മുഖത്ത് ആവേശത്തിന്‍റെ തിരത്തള്ളല്‍‍. നല്ല  ഉറച്ചപേശികളുള്ള ആ യുവാക്കള്‍ക്ക് വട്ടമുഖവും തരംഗങ്ങള്‍ പോലെയുള്ള മുടിയും വികസിച്ച പുരികങ്ങളും തടിച്ചു പരന്ന മൂക്കും ഉയരം കുറഞ്ഞ ശരീരവുമാണുള്ളത്. നഗ്നമായ കറുത്തശരീരം രോമസമൃദ്ധമാണ്. അവര്‍ അവ്യക്തമായ ഭാഷയില്‍ ആശയവിനിമയം നടത്തുകയും രണ്ടുവശത്തേക്ക് മാറി ഓടുകയും മാനിനെ മുഖാമുഖം കണ്ട് കൂര്‍ത്ത വെള്ളാരംകല്ലുകൊണ്ടുള്ള ആയുധമെറിഞ്ഞ് അതിനെ വീഴ്ത്തുകയും ചെയ്തു. അവര്‍ കൈകള്‍ ചേര്‍ത്തടിച്ചും കാലുകള്‍ പരസ്പ്പരം തട്ടിയും കെട്ടിപ്പിടിച്ചും ആഹ്ലാദം പങ്കുവച്ചു. എന്നിട്ട് വിചിത്രശബ്ദങ്ങള്‍ പുറപ്പെടുവിച്ച് നൃത്തം വച്ചു. ആ കാല്‍വയ്പ്പുകള്‍ക്ക് ഒരു സംഗീതമുണ്ട്, ഒരു വന്യതാളവും. പ്രഹ്ളാദാ, വെള്ളാരംകല്ലിന്‍റെ ആയുധമെറിഞ്ഞ ആ മനുഷ്യനെ നീ കണ്ടോ, അതാണ് നിന്‍റെ ആദിപിതാവ്. നിന്നെപ്പോലെ ദുഖിതനല്ല അയാള്‍. അറിവിന്‍റെ ഘനംതൂങ്ങിയ മസ്തിഷ്ക്കമില്ലാത്ത ഒരു ജീവി. വിശപ്പുമാറ്റാന്‍ വേണ്ടി കൊലചെയ്യുന്ന, ഇരപിടുത്തത്തില്‍ ആഹ്ലാദിക്കുന്ന മനസ്സ്. ആശയങ്ങള്‍ക്ക് വേണ്ടിയോ അതിര്‍ത്തി സംരക്ഷിക്കാന്‍ വേണ്ടിയോ അല്ല അവന്‍ കൊലചെയ്യുന്നത്. മസ്തിഷ്ക്കത്തേക്കാളേറെ ആമാശയമാണ് അവനെ ഭരിക്കുന്നത്. നീ ഈ കാഴ്ചയില്‍ മയങ്ങേണ്ട പ്രഹ്ളാദാ, നിന്‍റെ രക്തത്തെ തിരിച്ചറിഞ്ഞ ആദികാഴ്ചയില്‍.
പൂമ്പാറ്റകളും പക്ഷികളും ചെടികളും അവരുടെ ആഹ്ലാദം പങ്കുവയ്ക്കുന്നുണ്ട്. ഒടുവില്‍ അവര്‍ ആ മാനിനെ ചുമലിലേറ്റി, ആഹ്ലാദശബ്ദം പുറപ്പെടുവിച്ച് യാത്രയായി. അവരുടെ യാത്ര ഒരു പുല്‍മേട്ടിലാണ് അവസാനിച്ചത്. അതിനടുത്തുകൂടി പുഴയൊഴുകുന്നു. വൃക്ഷത്തലപ്പുകളും കമ്പുകളും ചേര്‍ത്തുണ്ടാക്കിയ ഒരുയര്‍ന്ന പ്രദേശത്ത് പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇരിക്കുന്നു. പുഴയില്‍ നിന്നു പിടിച്ച മീന്‍ സ്ത്രീകള്‍ ചുട്ടെടുക്കുന്നു. അവരും നഗ്നരാണ്, ആഹ്ലാദചിത്തരും.
ചെറുപ്പക്കാരുടെ ശബ്ദം ദൂരെ നിന്നു കേള്‍ക്കാം.കുട്ടികള്‍ ഒപ്പം ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. വെള്ളാരം കല്ലുകള്‍ ഉരച്ചു മൂര്‍ച്ചവരുത്തുകയായിരുന്ന മറ്റു പുരുഷന്മാരും തലയുയര്‍ത്തി നോക്കി. അവരുടെ മുഖത്തും സന്തോഷം തിരയടിച്ചു. രണ്ട് നായ്ക്കള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.
മാനിനെ ചെറുപ്പക്കാര്‍ കൊണ്ടുവന്ന് മൂപ്പനുമുന്നില്‍ വച്ചു. അയാള്‍ താടിയുഴിഞ്ഞ് എഴുന്നേറ്റ് കൈ ഉയര്‍ത്തി.അതോടെ എല്ലാവരും ചേര്‍ന്ന് ആഹ്ലാദനൃത്തം വച്ചു. തുടര്‍ന്ന് തടികള്‍ കൂട്ടിയിട്ട് തീ കനപ്പിച്ചു. പുരുഷന്മാര്‍ മാനിന്‍റെ തോലുരിഞ്ഞ് അഴുക്കുകളഞ്ഞ് പുഴയില്‍ കഴുകി തീയില്‍ വച്ചു. സ്ത്രീകള്‍ കൊണ്ടുവന്ന പഴങ്ങളും തേനും കുടിച്ച് ക്ഷീണം മാറ്റി. ഈ സമയം മറ്റൊരു ചെറുപ്പക്കാരന്‍ ഒരു കുരങ്ങിനെ വേട്ടയാടി കൊണ്ടുവന്നു. അതിനെയും കഴുകി വൃത്തിയാക്കി തീയില്‍ വച്ചു.
ഇറച്ചി വെന്ത് പാകമായതിന്‍റെ മണമടിച്ചപ്പോള്‍ മൂപ്പന്‍ താഴേക്കിറങ്ങിവന്ന് തീക്കുണ്ഡത്തിനരികെയിരുന്നു. തുടര്‍ന്ന് മറ്റുള്ളവരും. മൂപ്പന്‍ ഒരു കഷണം ഇറച്ചി അടര്‍ത്തിയെടുത്തതോടെ എല്ലാവരും ഭക്ഷണം തുടങ്ങി. ചുട്ടമീനും കിഴങ്ങും മാനിറച്ചിക്കൊപ്പം അവര്‍ കഴിച്ചു. കുരങ്ങിന്‍റെ ഇറച്ചി എല്ലാവരും കുറേശ്ശെ എടുത്ത് ഒരു നിവേദ്യം പോലെ രുചിച്ചുനോക്കി. കാവലിരുന്ന നായ്ക്കള്‍ക്കും ഒരു പങ്ക് നല്കി. ഭക്ഷണം കഴിഞ്ഞ് അവര്‍ പുഴയിലിറങ്ങി നീന്തി. നീന്തലിനിടയില്‍ സ്ത്രീപുരുഷന്മാര്‍ അവരുടെ വികാരങ്ങള്‍ കൈമാറി. പുഴക്കരയിലെ വെള്ളമണലില്‍ ഇണചേര്‍ന്നു. ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും സാക്ഷിയായി.
പ്രഹ്ളാദാ,നീ വിചാരിക്കും ഇവരുടെ ജീവിതം എത്ര സുഖകരമായിരുന്നെന്ന്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല എന്നും നീ മനസ്സിലാക്കണം. കാഴ്ചയുടെ ദുരന്തങ്ങളില്‍ നീ ആത്മസംയമനം പുലര്‍ത്തണം. നോക്കൂ, സുഖസുഷുപ്തിയുടെ ഏതോ യാമത്തിലാണ് ഒരു നിലവിളി കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നത്. ആനയുടെ ചിന്നം വിളികേട്ട് അവര്‍ പല വഴിക്ക് ചിതറിയോടി. പ്രഭാതത്തില്‍ തിരിച്ചെത്തിയ അവര്‍ കണ്ടത് ആനയുടെ ചവിട്ടേറ്റു മരിച്ചുകിടക്കുന്ന ഗോത്രക്കാരനെയാണ്. അവര്‍ ഉറക്കെ കരഞ്ഞു. കരച്ചില്‍ കേട്ട് കാട്ടിനുള്ളില്‍ വാവലുകളും മൂങ്ങയും ചിറകടിച്ച് ബഹളമുണ്ടാക്കി. പുല്‍മേട്ടിലെ ചുവപ്പുപരവതാനിയില്‍ അനക്കമറ്റുകിടക്കുന്ന ഗോത്രക്കാരനെ നോക്കി കരയുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രഹ്ളാദാ, നിന്‍റെ ആദിപിതാക്കന്മാരില്‍ ഓര്‍മ്മയില്‍ തെളിയുന്ന ഒന്നാമന്‍റെ ജീവിതം ഇവിടെ പൊലിഞ്ഞു. അവന്‍ ജന്മം നല്കിയ കുട്ടി ആ കൂട്ടത്തിലുണ്ട്. കുട്ടിയുടെ അമ്മയുടെ രോദനം നീ കേള്‍ക്കുന്നില്ലെ. എത്രയോ സംവത്സരങ്ങള്‍ക്ക് മുന്‍പുമുതല്‍ വേര്‍പാടുതറകളില്‍ മനുഷ്യന്‍ ഒടുക്കിയ കണ്ണീരിന് ഇന്നും അറുതി വന്നിട്ടില്ല. ഇനി വരുകയുമില്ല പ്രഹ്ളാദാ.
മൂപ്പന്‍റെ ആജ്ഞകള്‍ക്കനുസരിച്ച് മണ്ണുമാന്തി കുഴിയുണ്ടാക്കി അവര്‍ ശവമടക്കാന്‍ നടപടികള്‍ തുടങ്ങി. തലേദിവസം കഴിച്ച ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും കുറച്ചു തേനും ശവത്തിനരുകില്‍ വച്ചു. അതിനുമുകളില്‍ അയാള്‍ ഉപയോഗിച്ചിരുന്ന ആയുധവും വച്ച ശേഷം കല്ലുകള്‍ അടുക്കി മണ്ണിട്ടു. മണ്ണില്‍ കൈതൊട്ട് കുറേ സമയം കണ്ണടച്ചുനിന്ന ശേഷം മൂപ്പനും മറ്റുള്ളവരും കുറച്ചുമണ്ണെടുത്ത് നെറ്റിയില്‍ തേച്ചു. എന്നിട്ട് അതിനടുത്തായി ഒരു കടമ്പുതൈ നട്ടു. കടമ്പ് അവരുടെ ഗോത്രമരമാണ്. എല്ലാവരും കൈക്കുമ്പിളില്‍ വെള്ളം കൊണ്ടുവന്ന് കടമ്പിനുതളിച്ചു. ചടങ്ങിനുശേഷം മൂപ്പന്‍ നടക്കാന്‍ തുടങ്ങി. പിന്നാലെ ആയുധങ്ങളുമായി പുരുഷന്മാരും കിഴങ്ങുകളും തേനുമായി സ്ത്രീകളും കുട്ടികളും മൂപ്പനെ അനുഗമിച്ചു. മറ്റൊരു താവളം തേടിയുള്ള യാത്ര.
യാത്രകള്‍,തുടര്‍ യാത്രകള്‍, അപകടങ്ങളില്‍ നിന്നും രക്ഷനേടുവാനും ഭക്ഷണം തേടിയും ചിലപ്പോള്‍ വെറുതെയും മനുഷ്യര്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു. അന്നും ഇന്നും അവന്‍റെ ജനിതക ക്രമം അങ്ങിനെതന്നെ .

പ്രഹ്ളാദന്‍ തന്‍റെ ആദിമാതാവിനെ ആ കൂട്ടത്തില്‍ കണ്ടു. മയക്കത്തില്‍ അവന്‍ അവരെ തൊഴുതു. 

9 അഭിപ്രായങ്ങൾ:

  1. Valare Nalla Shyli........ Nalla Bhasha................ Very good work

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു എന്നറിയുന്നതില്‍ സന്തോഷം. നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. പീതാംബരന്‍ സാര്‍, സന്തോഷം . ഏറെ നാളായി കണ്ടിട്ട്.

    മറുപടിഇല്ലാതാക്കൂ
  4. ഈ ശ്രമത്തെ ആദ്യമേ തന്നെ അഭിനന്ദിക്കട്ടെ...മുഴുവന്‍ വായിച്ചു അഭിപ്രായം രേഖപ്പെടുത്താം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നിരൂപണം ആവശ്യമാണ് അന്‍വര്‍. അറിയിക്കുമല്ലോ.

      ഇല്ലാതാക്കൂ
  5. After reading upto seventh chapter I have come back. This is in fact evolution of culture in totality. In other words interlinking evolution of a race to that of various culture and their own culture and time. I hope a revised, deep dug and well defined book will come out in printed form.

    മറുപടിഇല്ലാതാക്കൂ
  6. Grt...
    വായിച്ചു തുടങ്ങുന്നു..

    മറുപടിഇല്ലാതാക്കൂ