രണ്ട്
രതിസുഖസാരെ
മലയടിവാരത്തിലേക്ക് തണുത്തകാറ്റ് കോടമഞ്ഞുമായി വന്നു.
കാറ്റിന് കുരുമുളകിന്‍റെയും ഏലയ്ക്കയുടെയും ഗന്ധമുണ്ടായിരുന്നു. കാട്ടുകനികള്‍
കഴിച്ച് വിശപ്പുമാറ്റി അവര്‍ ആയുധനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്.
പാറയുടെ അരികുകള്‍ പൊട്ടിച്ചുകളഞ്ഞ് കൂര്‍ത്ത കന്മഴു നിര്‍മ്മിക്കുകയാണവര്‍.
സ്ത്രീകള്‍ വളയുന്ന കമ്പുകള്‍ ശേഖരിച്ച് മരത്തോലുകെട്ടി വില്ലുകള്‍ ഉണ്ടാക്കുന്നു.
നീണ്ട കമ്പുകളുടെ അഗ്രത്ത് കൂര്‍ത്തമുനയുള്ള പാറകള്‍ ഉറപ്പിച്ച് ശക്തിയേറിയ
അമ്പുകള്‍ തീര്‍ക്കുകയാണ് മറ്റു ചിലര്‍ . കാട്ടിനുള്ളില്‍ നിന്നുയരുന്ന കുയിലിന്‍റെ
നാദം അനുകരിക്കുന്നുമുണ്ട് ചിലര്‍. കുയില്‍ ദേഷ്യത്തോടെ മറുമൊഴി നല്‍കുമ്പോള്‍
അതില്‍ ഹരം കയറി അവരും ശബ്ദമുയര്‍ത്തി. സൂക്ഷ്മതയോടെ ജോലിചെയ്യുന്ന ഗോത്രക്കാരെ
നോക്കിയും അവരുടെ തമാശകളില്‍ പങ്കുചേര്‍ന്നും ഇടയ്ക്കിടെ തേന്‍ കുടിച്ചും ഉയര്‍ന്നൊരിടത്ത്
മൂപ്പനിരുന്നു. അരികിലായി രണ്ട് നായ്ക്കളും.
സൂര്യപ്രകാശത്തിന് തെളിമയാര്‍ന്നതോടെ മൂപ്പന്‍ കുരവയിട്ടു.
മറ്റുള്ളവര്‍ അത് അനുകരിച്ചു. പിന്നെ ആകപ്പാടെ ബഹളമായിരുന്നു. ആയുധങ്ങളേന്തിയ
പുരുഷന്മാര്‍ ഇരതേടിയും സ്ത്രീകളില്‍ കുറേപ്പേര്‍ വിറകിനായും കാട്ടിലേക്ക്
പുറപ്പെട്ടു. മറ്റു സ്ത്രീകളും കുട്ടികളും മീന്‍ പിടിക്കാന്‍ പുഴയിലേക്കിറങ്ങി.
മൂപ്പന്‍ ധ്യാനനിരതനായി. നേരം ഏറെ കഴിഞ്ഞു. നായാട്ടിനുപോയവരുടെ ഒച്ചയനക്കം ദൂരെ
കേട്ടുതുടങ്ങി. അവര്‍ക്കേതെങ്കിലും ഇരയെ കിട്ടിയിട്ടുണ്ടാകും. അത് മൂപ്പന്‍റെ
മുഖത്ത് വിരിയുന്ന ചിരിയില്‍ തെളിഞ്ഞുകാണാം. സ്ത്രീകള്‍ കാട്ടുകിഴങ്ങും പഴങ്ങളും
വിറകുമായെത്തി. പുഴയിലേക്കിറങ്ങിയവര്‍ പിടയ്ക്കുന്ന വലിയ മീനുകളുമായാണ് വന്നത്.
അവര്‍ പെട്ടെന്നുതന്നെ തീയുണ്ടാക്കാന്‍ തുടങ്ങി. കല്ലുകള്‍ ഉരസിയും മുളകള്‍
ഉരസിയും വളരെ സ്വാഭാവികമായി അവര്‍ തീയുണ്ടാക്കി.
ദൂരെ നിന്നുള്ള അസ്പഷ്ടമായ ശബ്ദങ്ങള്‍ അടുത്തേക്ക്
വന്നുകൊണ്ടിരുന്നു. ആ ആഹ്ലാദത്തിന്‍റെ പ്രതിഫലനം എല്ലാവരുടെയും മുഖത്ത് കാണായി.
അന്നത്തെ ഇരയുമായി വേട്ടക്കാര്‍ തിരിച്ചെത്തുകയാണ്. വേട്ടമൃഗത്തെ കണ്ടപ്പോള്‍
സ്ത്രീകളും കുട്ടികളും ആഹ്ളാദാരവമുയര്‍ത്തി. ഒരു കൂറ്റന്‍ കാട്ടുപന്നിയായിരുന്നു
ഇര. അതിനെ മൂപ്പനുമുന്നില്‍ കാഴ്ചവച്ച് അവര്‍ ചുവടുകള്‍ വച്ചു. സ്ത്രീകളും
കുട്ടികളും ഒപ്പം ചേര്‍ന്നു. ആനന്ദനൃത്തത്തെ തുടര്‍ന്ന് എല്ലാവരും ജോലിയില്‍
മുഴുകി.
മീനിന്‍റെയും കാട്ടുപന്നിയുടെയും ഉള്‍ഭാഗം കവുകി
വൃത്തിയാക്കി. കാട്ടുപന്നിയുടെ തോല്‍ നീക്കി മാംസം തീയില്‍ വച്ച് ചുടാന്‍ തുടങ്ങി.
കാട്ടുകിഴങ്ങുകളും വേവിക്കാനായി തീയിലിട്ടു.മൂപ്പന്‍റെ നിര്‍ദ്ദേശപ്രകാരം
കുട്ടികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്തു. അവ്യക്തമായ ഭാഷയില്‍ അവര്‍ ആശയവിനിമയം
നടത്തുകയും തിരക്കിട്ട് പാചകം തുടരുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ
ഒരു ചെറുപ്പക്കാരന്‍ മാത്രം നേരത്തേ ചെയ്തുകൊണ്ടിരുന്ന പണി തുടര്‍ന്നു. വളരെ
സൂക്ഷ്മതയോടെ ഒരു മുളന്തണ്ടില്‍ അവന്‍ ജോലി ചെയ്യുകയായിരുന്നു. ഒരു പെണ്‍കുട്ടി
ഇടയ്ക്കിടെ അത് ശ്രദ്ധിക്കുന്നുണ്ട്. അവളുടെ കറുത്തമുഖത്ത് നാണം രക്തഛവി തീര്‍ത്തു.
ഭക്ഷണം പാകമായ മണം ഉയര്‍ന്നതോടെ മൂപ്പനും ഗോത്രക്കാരും
തീക്കുണ്ഡത്തിനു ചുറ്റുമായിരുന്നു. അവര്‍ രുചി ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും
വേട്ടക്കാരെ പുകഴ്ത്തുകയും ചെയ്തു. സ്ത്രീകളുടെ മുഖത്ത് ആരാധനയുടെ തീവ്രത കാണാന്‍
കഴിഞ്ഞു. ഭക്ഷണം കഴിഞ്ഞപ്പോള്‍ യുവാവ് താനുണ്ടാക്കിയ അഞ്ചുമുനയുള്ള മുളംചീര്‍പ്പ്
സുന്ദരിയായ പെണ്‍കുട്ടിക്ക് നല്‍കി. അവളത് വാങ്ങി നാണമാര്‍ന്ന മുഖം
കൈകൊണ്ടുമറച്ചുനിന്നു. മറ്റുള്ളവര്‍ കുരവയിട്ടു. അവള്‍ തീക്കനലിന്‍റെ
വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് ഓടി,അവന്‍ പിന്നാലെയും.
രാത്രി ഏറെ വൈകി ഒരു സ്ത്രീയുടെ ഞരക്കം കേട്ട് മറ്റുള്ളവര്‍
ഉണര്‍ന്നു. അവള്‍ പ്രസവവേദനയില്‍ ഞരങ്ങുകയായിരുന്നു. മൂപ്പന്‍ കുറച്ച് ഉണങ്ങിയ
ഇലകള്‍ പൊടിച്ച് തേനില്‍ ചാലിച്ച് അവള്‍ക്ക് നല്കി. മറ്റു പെണ്ണുങ്ങള്‍ അവളുടെ
അരികിലിരുന്ന് കൈകാലുകള്‍ തടവിയും വയറുഴിഞ്ഞും ആശ്വസിപ്പിച്ചു. മൂപ്പന്‍ നല്കിയ
ഗഞ്ചായുടെ ലഹരിയില്‍ അവള്‍ വേദന മറന്നു. പുരുഷന്മാര്‍ മൃഗത്തോലുകെട്ടിയ
പൊള്ളത്തടികളില്‍ താളമിട്ടു. തങ്ങളുടെ കുലത്തിലേക്ക് പുതിയൊരംഗം കടന്നുവരുന്നതിന്‍റെ
ആനന്ദം.
കുറച്ചകലെ അഞ്ചുമുനയുള്ള ചീര്‍പ്പും തലയില്‍ കുത്തി
രതിസുഖസാരെ കിടക്കുന്ന സുന്ദരിയുടെ ഉള്ളില്‍ മറ്റൊരു വിത്ത് അപ്പോള്‍ മുളപൊട്ടിയിരുന്നു.
താളമടിക്കുന്ന പുരുഷന്മാരില്‍ ആവേശം ജനിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞിന്‍റെ നേര്‍ത്ത
രോദനം ഉയര്‍ന്നു. സ്ത്രീകള്‍ ആഹ്ളാദാരവമുയര്‍ത്തി. മൂപ്പന്‍ വന്ന് കുട്ടിയെ
നോക്കി. പെണ്‍കുട്ടിയാണെന്നറിഞ്ഞതോടെ മൂപ്പന്‍റെ സന്തോഷം ഇരട്ടിച്ചു.
നേരം പുലര്‍ന്നു. തലേദിവസം ഉരിഞ്ഞെടുത്ത കാട്ടുപന്നിയുടെ
തോലില്‍ ഏതോ മരത്തിന്‍റെ പശ തേച്ച് അതുണക്കാന്‍ വച്ചു. നേരത്തേ കൊന്ന
കാട്ടുപോത്തിന്‍റെ കൊമ്പ്,അസ്ഥി എന്നിവയും പശതേച്ച് വിവിധ ആകൃതിയിലുള്ള കല്ലുകള്‍
അതില്‍ ഒട്ടിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ജോലിയിലാണ് പുരുഷന്മാര്‍. മീന്‍പിടിക്കാനുള്ള
ചാട്ടുളി, അമ്പ്,കത്തി,അരിവാള്‍ തുടങ്ങിയ ആയുധങ്ങളും അവര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നു.
ശിലാപാളികളെ അരിവാളാക്കി മാറ്റുന്ന കലാകാരന്‍റെ സൂക്ഷ്മത കണ്ടാല്‍ ഈ ലോകത്ത്
മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല എന്നുതോന്നും. മൃഗത്തോലുകളുടെ രോമം നീക്കം
ചെയ്യുന്ന ജോലിയിലാണ് മറ്റു ചിലര്‍. മൃഗത്തോലുകൊണ്ടുണ്ടാക്കിയ സഞ്ചിയുമായി ചില
സ്ത്രീകള്‍ കാട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. അവര്‍ ധാന്യം ശേഖരിക്കാനായി യാത്ര
പുറപ്പെട്ടവരാണ്. ഒരാള്‍ ഈറ്റ ചെറുതായി ചീകിയെടുത്ത് കുട്ടമെടയുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
മുളപ്പൊളികൊണ്ടുണ്ടാക്കിയ വിവിധ രൂപങ്ങള്‍ ധാരാളമായി കൂട്ടിയിട്ടുണ്ട് ഒരിടത്ത്.
തമ്പടിക്കുന്നിടത്തെല്ലാം ഗണമരം നടുകയും വിവിധ രൂപങ്ങള്‍ അവശേഷിപ്പിക്കുകയും
ചെയ്യുക ഇവരുടെ സ്വഭാവമാണ്. പുല്‍ത്തകിടിയില്‍ തുകല്‍വിരിച്ച് കിടത്തിയിരിക്കുന്ന
കുഞ്ഞുവാവയ്ക്ക് ചുറ്റിനുമായി മുളരൂപങ്ങള്‍ നിരത്തി കുട്ടികള്‍ അലങ്കരിച്ചു.
മൂപ്പന്‍ അതുകണ്ട് സംതൃപ്തിയോടെ ചിരിച്ചു. അനേകായിരം വര്‍ഷങ്ങള്‍ക്ക് പിന്നില്‍
നിറഞ്ഞ ചിരി.
“നോക്കൂ പ്രഹ്ളാദാ, നിന്‍റെ ചിരിയും അങ്ങിനെതന്നെയല്ലെ”, മയക്കത്തില്‍ അവന്‍ പറഞ്ഞു, “അതെ,ഇതെന്‍റെ ചിരി
തന്നെ.”
അതുകേട്ട് കഥപറയുന്നയാളും ചിരിച്ചു.
Great step...
മറുപടിഇല്ലാതാക്കൂThanks Chikku
മറുപടിഇല്ലാതാക്കൂ